Showing posts with label Sreehari. Show all posts
Showing posts with label Sreehari. Show all posts
11

ദ ഗിറ്റാറിസ്റ്റ്.

വിരലുകള്‍ അനിയന്ത്രിതമായി എങ്ങോട്ടെന്നില്ലാതെ ചലിക്കുന്നു. അഴുക്കുപുരണ്ട പഴയ ഗിറ്റാറില്‍ നിന്നുമുതിരുന്നതെന്തായാലും അവയ്ക്കൊന്നും ശ്രുതിയും താളവുമുണ്ടായിരുന്നില്ല. പുറത്ത് ശൈത്യം അപര്‍ണങ്ങളാക്കിത്തീര്‍‌ത്ത മരച്ചില്ലകളില്‍ ക്രിസ്തുമസ് ദീപങ്ങള്‍ കണ്ണു ചിമ്മുന്നത് മുറിക്കകത്തിരുന്നും വ്യകതമായി കാണാം. ഡിസംബറിലെ മഞ്ഞുവീഴ്ചകളില്‍ ക്രിസ്തുമസിന്റേതു മാത്രമായ ഒരു തോറ്റലുണ്ട്. കുട്ടിക്കാലത്തെപ്പോഴോ വായിച്ച റഷ്യന്‍ നാടോടിക്കഥകളിലെ അലോഷ്ക്യയെയും നികിതയേയും വ്ലാഡിമിറിനെയും പോലെ മഞ്ഞുമനുഷ്യനെ തീര്‍ത്തും മഞ്ഞുകട്ടകള്‍ കൊണ്ട് യുദ്ധം ചെയ്തും കുമ്മായം പൂശിയ മരങ്ങള്‍ക്കിടയിലൂടെ സ്ലെഡ്ജില്‍ കാറ്റിനെ തോല്പ്പിക്കുന്ന വേഗതയില്‍ ഊളിയിട്ടിറങ്ങുതും സ്വപനങ്ങളായി എന്നും കൊണ്ടു നടന്നിരുന്നു. മഞ്ഞുവീഴുന്ന ക്രിസ്തുമസ് കാലങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമാണെന്ന് തോന്നുന്നു തന്നെ ഈ പ്രദേശത്ത് കൊണ്ടു ചെന്നെത്തിച്ചത്. വിശപ്പാണ്, എന്നും. എങ്കിലും പരിഭവങ്ങളില്ല. സ്വപ്നരാജ്യത്ത് തന്നെ കാത്തിരിക്കുന്നത് സ്വര്‍ഗജീവിതമൊന്നുമല്ലെന്ന് നേരത്തെ തന്നെ അറിയാമായിരുന്നു. അനുവിനേയും അമലിനേയും കുറിച്ചോര്‍ത്ത് വിഷമമില്ലെന്നല്ല.

ഓവനില്‍ നിന്നും ദാല്‍ വേവുന്ന മണം മൂക്കിനകത്തേക്കു ഇരച്ചു കയറുന്നു. തിരക്കിനിടയിലും അനു ഇടക്കിടെ എത്തി നോക്കുന്നുണ്ടായിരുന്നു.

"എന്താ ഭാവം?" ക്ഷമ നശിച്ച്‌ ഒടുവില്‍ അവള്‍ മൗനം ഭഞ്ജിച്ചു. ഞാനാകട്ടെ ഗിറ്റാറിന്റെ തന്ത്രികള്‍ വെറുതെ വിരലുകള്‍ ചലിപ്പിക്കുന്നത് തുടരുക മാത്രം ചെയ്തു.


"ഉള്ളി അരിയാന്‍ പോലും ഇങ്ങോട്ടു തിരിഞ്ഞു നോക്കാത്തവര്‍, ദാലും റോട്ടിയും കഴിക്കാന്‍ ഇങ്ങോട്ടു വരണം എന്നില്ല"അനു ഉറക്കെ വിളിച്ചു പറഞ്ഞത് ഞാന്‍ കേട്ടില്ലെന്നു നടിച്ചു. എത്ര പട്ടിണിയാണെങ്കിലും എന്തൊക്കെ ദുരിതങ്ങള്‍ക്കിടയിലാണെങ്കിലും അവളുടെ ശബ്ദത്തില്‍ ഒരിക്കലും ദുഃഖത്തിന്റെ നിഴലിപ്പ് ഉണ്ടാവാറില്ല.

അനു ഗ്രോസറി ഷോപ്പില്‍ ജോലി ചെയ്തു കിട്ടുന്ന ചുരുങ്ങിയ തുക കൊണ്ട് ഒരു ക്രിസ്തുമസ് കാലം കഴിക്കേണ്ടതുണ്ട്. നിറം മങ്ങിയ ഈ ഗിറ്റാറു കൊണ്ട് പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ല. തിരക്കേറിയ പാതയോരങ്ങളില്‍ ഗിറ്റാര്‍ വായിച്ചു നേടിയിരുന്ന നാണയത്തുട്ടുകള്‍ ഒന്നിനും തികയില്ലെന്ന് മനസിലായപ്പോഴാണ് നഗരവീഥികള്‍ ഉപേക്ഷിച്ച് ടൂറിസ്റ്റുകള്‍ കൂട്ടത്തോടെ വരാറുള്ള സ്ഥലങ്ങളിലേക്ക് തന്റെ തൊഴിലിടത്തെ മാറ്റാമെന്ന് തോന്നിയത്. ഏതോ ശപിക്കപ്പെട്ട നിമിഷത്തിലെടുത്തതാവണം അത്തരമൊരു തീരുമാനം. ഇരുപത്തിയഞ്ചോളം രാജ്യങ്ങളുടെ ദേശീയഗാനങ്ങള്‍ മനഃപാഠമാക്കി. അതൊരെളുപ്പവഴിയായിരുന്നു. പല രാജ്യത്ത് നിന്നും വിനോദയാത്രക്കെത്തിയ സംഘങ്ങള്‍. അവരുടെ കൈയില്‍ നിന്നും ഗിറ്റാറിന്റെ തുറന്ന് വെച്ച കവറിനകത്തേക്ക് നോട്ടുകള്‍ വീഴുവാനെളുപ്പമാണ്. ഒറ്റ നോട്ടത്തില്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിയാന്‍ തനിക്ക് സാധിക്കുമായിരുന്നു. ഗിറ്റാറിന്റെ പതിഞ്ഞ താളത്തിന്റെ അകമ്പടിയോടെ അവരുടെ ദേശീയഗാനമാലപിക്കേണ്ട താമസമേയുള്ളൂ നാണയത്തുട്ടുകളും പച്ചനോട്ടുകളും കൊണ്ട് ഗിറ്റാറിന്റെ ബോക്സ് നിറയുവാന്‍.


“Allons enfants de la Patrie,
Le jour de gloire est arrivé !
Contre nous de la tyrannie,
L'étendard sanglant est levé,“

അതല്ലെങ്കില്‍

“Fratelli d'Italia,l'Italia s'è desta,dell'elmo di Scipio
s'è cinta la testa.
Dov'è la Vittoria?
Le porga la chioma,
ché schiava di Roma
Iddio la creò.“
“ഷര്‍ട്ടെപ്പളാ വാങ്ങാ അച്ഛാ?

അമലിന്റെ ശബ്ദമാണ് ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്. ഈ ക്രിസ്തുമസിന് എന്തായാലും അവനൊരു ജോടി പുതിയ വസ്ത്രം വാങ്ങിക്കൊടുക്കാമെന്ന് വാക്കു കൊടുത്തിരുന്നതാണ്. അവസാനം ഇങ്ങനെയായിത്തീരുമെന്നാരറിഞ്ഞു? അന്ന് ടൂറിസ്റ്റുകള്‍ക്കിടയില്‍ ചിലരെ തിരിച്ചറിഞ്ഞു - തന്റെ സ്വന്തം നാട്ടുകാര്‍. എന്നത്തേയും പോലെ അവര്‍ക്ക് വേണ്ടി സ്വന്തം നാടിന്റെ ദേശീയഗാനമാലപിച്ചു. എല്ലാ ഭക്തിയോടും ബഹുമാനത്തോടും കൂടിത്തന്നെ. എങ്കിലും ചെന്നവസാനിച്ചത് കൌണ്‍സിലറുടെ മുന്‍പില്‍ ഒരു പരാതിയായിട്ടാണ്. താന്‍ ദേശീയഗാനത്തെ അപമാനിച്ചത്രെ! തെരുവോരങ്ങളില്‍ പാടി നടക്കാന്‍ ഉള്ളതല്ല നാടിന്റെ ദേശീയഗാനമെന്ന് അവര്‍ പരാതി കൊടുത്തു. ഇനിയൊരിക്കലും ദേശിയഗാ‍നം പാടില്ലെന്ന് എഴുതിക്കൊടുത്ത് പിന്‍‌വാങ്ങാന്‍ താന്‍ തയ്യാറായിരുന്നു. എങ്കിലും ഇനിയൊരിക്കലും തെരുവോരങ്ങളില്‍ ഒരു പാട്ടും പാടരുതെന്ന് കര്‍ശനമായ താക്കീതാണ് ലഭിച്ചത്. ഒരു കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയെങ്കിലും ഒരു ദേശത്തിന്റെ അഭിമാനം സംരക്ഷിക്കപ്പെട്ടല്ലോ.

“വാങ്ങാമെടാ. നീ സമാധാനപ്പെട്”

അവന്റെ മുഖത്ത് നിരാശയുടെ ചെറിയൊരു നിഴലാട്ടമുണ്ടോ? ഇത്തവണയും അവന്റെ ആഗ്രഹം നടക്കില്ലെന്ന് അവനിപ്പോഴേ മനസിലാക്കിയോ?

“ഒരു കദ പറഞ്ഞ് തരോ അച്ഛാ?”

“പിന്നെന്താ ഏത് കഥയാ മോന് കേക്കണ്ടത്?”

കുഞ്ഞിക്കണ്ണുകള്‍ ചിമ്മിക്കൊണ്ട് അത്യതികം കൌതുകത്തോടെ അവന്‍ കഥ കേട്ടിരിക്കുന്നത് കണ്ടിരിക്കാന്‍ തന്നെ എന്തൊരു രസമാണ്.

“തമ്പോലീനയുടെ കഥ മതിയോ? അതോ ബ്ലാക് ബ്യൂട്ടിയുടേതായാലോ? അല്ലെങ്കില്‍ സ്നോവൈറ്റിന്റെ കഥ പറഞ്ഞു തരാം അച്ഛന്‍”

“അതൊക്കെ എനിക്കറിയാ‍ം അച്ഛാ.... പുതിയ കദ മതി....”



“എങ്കില്‍ അച്ഛന്‍ പുതൊയൊരു കദ പറഞ്ഞ് തരാം... ഒരിടത്തൊരിടത്ത് ഒത്തിരി വയസായ ഒരപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. എന്തൊരു സങ്കടമായിരുന്നെന്നോ അപ്പൂപ്പനും അമ്മൂമ്മക്കും കുഞ്ഞുങ്ങളില്ലാത്തതില്‍”

“ഉം”


“അങ്ങനെ ഗ്രമത്തിലെ വിളവെടുപ്പൊക്കെ കഴിഞ്ഞ് ഗ്രാമത്തില്‍ വലിയ സദ്യ നടക്കുന്ന ദിവസം. അപ്പൂപ്പനും അമ്മൂമ്മയും പുറത്തിറങ്ങി നോക്കിയപ്പോള്‍ എന്താ കാണുന്നേ? പുറത്ത് മറ്റുള്ള വീടുകളിലെ കുട്ടികളിരുന്ന് കളിക്കുകയാണ്; ഒച്ചയും ബഹളവും ആര്‍പ്പുവിളികളും ഒക്കെയായിട്ട്. ചിലര്‍ മഞ്ഞുമനുഷ്യനെ ഉണ്ടാക്കുന്നു, വേറെ ചിലര്‍ മഞ്ഞ് വാരിയെറിഞ്ഞു കളിക്കുന്നു...”


“ഉം”

“ അപ്പൂപ്പനും അമ്മൂമ്മയ്ക്കും വലിയ സങ്കടമായി. അപ്പൂപ്പന്‍ ഒരു വലിയ മഞ്ഞുരുള ഉണ്ടാക്കി അമ്മൂമ്മയെ കാണിച്ചിട്ട് പറേവാ - ‘ഇതു പോലെ വെളുത്തുരുണ്ട സുന്ദരിയായ ഒരു മോളു നമ്മള്‍ക്കുണ്ടായിരുന്നെങ്കില്‍!’. അമ്മൂമ്മയ്ക്ക് സങ്കടം കൊണ്ട് കണ്ണൊക്കെ നിറയാന്‍ തുടങ്ങി”


കുഞ്ഞുമിഴികളിലെ കോണുകളിലും നനവ് പടരുന്നതെനിക്ക് കാണാമായിരുന്നു.

“അമ്മൂമ്മ പറഞ്ഞു - ‘നമുക്കതിനു കുഞ്ഞുങ്ങളില്ലല്ലോ, ഇനിയൊട്ടുണ്ടാവാ‍നും പോവുന്നില്ല’. അപ്പൂപ്പന്‍ എന്ത് ചെയ്തെന്നറിയോ? അ മഞ്ഞുരുള കുടിലിനകത്തേക്ക് കൊണ്ട് പോയി ഒരു വലിയ കുടത്തിനകത്ത് ഭദ്രമായി അടച്ചു വെച്ചു. എന്നിട്ടാ കുടമോ, ജനല്‍‌പ്പടിയിലങ്ങ് കൊണ്ടുവച്ചു. എന്നിട്ട് രണ്ട് പേരും ഉറങ്ങാന്‍ പോയി”

“രാവിലെ ശൂര്യനുദിച്ചപ്പോ എന്താണ്ടായന്നറിയോ”

“ഉം ഉം”

“സൂര്യന്റെ ചൂട് കൊണ്ടിട്ട് കുടത്തിനകത്തെ മഞ്ഞ് പതുക്കെയങ്ങനെ ഉരുകാന്‍ തുടങ്ങി. അപ്പൂപ്പനും അമ്മൂമ്മയും ഉറങ്ങുവാരുന്നു. പെട്ടെന്ന് അവരു ഒരു ശബ്ദം കേട്ടു. ഭും”

ഭയം കൊണ്ട് അവന്‍ കണ്ണുകള്‍ ചിമ്മിയടച്ചു.

“അപ്പൂപ്പനും അമ്മൂമ്മയും ചെന്ന് നോക്കിയപ്പോള്‍ എന്താ കഥ! കുടത്തിന്റെ അകത്ത് ഒരു കുഞ്ഞുവാവ!

അത്ഭുതം.

“നല്ല മഞ്ഞു പോലെ വെളുത്ത ഒരു ചുന്ദരിക്കുട്ടി. അത്ഭുതപ്പെട് വായും പൊളിച്ചിരിക്കുന്ന അപ്പൂപ്പനോടും അമ്മൂമ്മയോടും കുഞ്ഞുവാവ സംസാരിക്കാന്‍ തുടങ്ങി. ‘ ഞാനാണല്ലോ ലിറ്റില്‍ സ്നോഗേള്‍. വസന്തത്തിലെ മഞ്ഞുരുണ്ടായതല്ലോ ഞാന്‍. വസന്തസൂര്യന്റെ ചൂടേറ്റു വളര്‍ന്നതല്ലോ ഞാന്‍‘... “

അവന്റെ മിഴികള്‍ പതുക്കെ അടഞ്ഞു തുടങ്ങിയിരുന്നു.

“അമ്മൂമ്മയും അപ്പൂപ്പനും കുഞ്ഞുവാവയെ പൊന്നുപോലെ നോക്കി. പകല്‍നേരത്ത് അപ്പൂപ്പന്‍ അവളെ കാടും നാ‍ടും ചുറ്റിക്കാണിക്കാന്‍ കൊണ്ടുപോയി... രാത്രിയില്‍ അമ്മൂമ്മ അവളെ താരാട്ട് പാടിയുറക്കി..”

അമല്‍ പൂര്‍ണമായും ഉറക്കത്തിലേക്ക് വീണു.

“പാവം വൈകീട്ട് മുതല്‍ നിങ്ങള്‍ ഷര്‍ട്ടുമായി വരുന്നത് നോക്കിയിരിക്കുകയായിരുന്നു.” ദാലും റോട്ടിയുമായി അനു എത്തി.

“ഒടുവില്‍ സാന്താക്ലോസ് കൊണ്ടുത്തരുമെന്ന് പറഞ്ഞാണ് സമാധാനിപ്പിച്ചത്. ഇന്നു രാത്രി സാന്താക്ലോസ് വരുമെന്നും ഓര്‍ത്തു സമാധാനപ്പെട്ടു.”


നെടുവീര്‍പ്പില്‍ കൂടുതല്‍ ഒന്നും മറുപടീയായി നല്‍കുവാനുണ്ടായിരുന്നില്ല.

“ഏത് നിമിഷവും നമുക്കിവിടം വിടേണ്ടിവരുമെന്ന് തോന്നുന്നു അനു. ഗവണ്മെന്റിന്റെ മുന്നില്‍പ്പോലും ഞാനൊരു കുറ്റവാളിയാണ്. ഇനിയൊരിക്കലും ഈ നഗരത്തില്‍ എനിക്കെന്റെ ഗിറ്റാര്‍ വായിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ക്രിസ്തുമസ് കരോളുകാര്‍ വരുമെന്നറിയാവുന്നത് കൊണ്ട് വിളക്കുകള്‍ നേരത്തെയണച്ചു. കൊടുക്കുവാനില്ലൊന്നും. അലച്ചിലിന്റെ ക്ഷീണവുമായി കിടന്നിതാനാലാവണം കണ്ണുകള്‍ പെട്ടെന്നടഞ്ഞു പോയി. സ്വപ്നങ്ങളില്‍ റെയിന്‍ഡിയറുകളും സ്ലെഡ്ജും ചുവന്ന വസ്ത്രം ധരിച്ചൊരു വൃദ്ധനുമായിരുന്നു. ആര്‍ക്കറിയാം നാളെ അമലിന്റെ ക്രിസ്തുമസ് സ്റ്റോക്കിങ്ങ്സിനുള്ളില്‍ അവനാഗ്രഹിച്ച സമ്മാനം അവനെ കാത്തിരിക്കുന്നില്ലെന്ന്?

ഡിസ്‌ക്ലൈമര്‍:- കഥയും കഥാപാത്രങ്ങളും കഥ നടക്കുന്ന രാജ്യവും സ്ഥലവുമെല്ലാം സാങ്കല്പികം. മലയാളത്തിലെഴുതുന്നത് കൊണ്ട് കഥാപാത്രങ്ങള്‍ക്ക് ഇന്ത്യന്‍ പേരുകള്‍ നല്‍കിയെന്ന് മാത്രം.

Image: Pablo Picasso യുടെ പ്രശസ്തമായ Guitarist എന്ന പെയിന്റിംഗ്. ഷിക്കാഗോ ആര്‍ട് മ്യൂസിയത്തില്‍ വെച്ച് എടുത്തത്.

To Shravan,

Thanks for this wonderful opportunity! Great going man. Happy blogging!

Advanced X'Mas wishes for all the readers here.

Love,


Penned to Life by Shravan. Powered by Blogger.
Back to Top